ബംഗളൂരു: എല്ലാ കാലത്തും ജെഡി-എസ് എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദോവഗൗഡ. എന്ത് സാഹചര്യം വന്നാലും എൻഡിഎ വിടില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. പാർട്ടിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ജെഡി-എസ് എൻഡിഎയുടെ ഭാഗമാണ്. എല്ലാ കാലത്തും അങ്ങനെയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തെ പൂർണമായി വിശ്വസിക്കുന്നു. ശക്തമായ സർക്കാരാണ് രാജ്യം ഭരിക്കുന്നത്.'-ദേവഗൗഡ പറഞ്ഞു.
നീതിഷ് കുമാറിനെ പോലെ തന്നെ കുമാരസ്വാമിയും എൻഡിഎയിലെ പ്രധാനപ്പെട്ട നേതാവാണെന്നും ദേവഗൗഡ പറഞ്ഞു. വടക്ക് നിതീഷ് ആണെങ്കിൽ തെക്ക് കുമാരസ്വാമി ആണെന്നും ദേവഗൗഡ അഭിപ്രായപ്പെട്ടു.
കർണാടക സർക്കാരിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ദേവഗൗഡ വിമർശിച്ചു. ജനവിരുദ്ധ സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളതെന്നും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎ വൻ വിജയം നേടുമെന്നും ജെഡി-എസ് ദേശീയ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.